കോൺഗ്രസ് പുനഃസംഘടനാ ചർച്ചകൾ വീണ്ടും സജീവമാവുകയാണ്. കോൺഗ്രസിൽ പുനഃസംഘടനാ ചർച്ചകളിൽ കെ.പി.സി.സി., ഡി.സി.സി. തലത്തിലുള്ള മാറ്റങ്ങൾക്കാണ് ആലോചന നടക്കുന്നത്. സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി മുതിർന്ന നേതാക്കളുമായി ആശയവിനിമയം നടത്തുന്നതാണ്.
കഴിഞ്ഞ ഞായറാഴ്ച നിശ്ചയിച്ച രാഷ്ട്രീയകാര്യസമിതി യോഗത്തിനു ശേഷം രണ്ടുദിവസം തങ്ങി എം.പി.മാർ, കെ.പി.സി.സി. മുൻ പ്രസിഡന്റുമാർ അടക്കമുള്ള മുതിർന്നനേതാക്കളുടെ അഭിപ്രായം തേടാനാണ് അവർ ഉദ്ദേശിച്ചിരുന്നത്. യോഗം അടുത്ത ഞായറാഴ്ചത്തേക്ക് മാറ്റിയെങ്കിലും വരുംദിവസങ്ങളിൽ ചർച്ചനടക്കും.

കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന് അനാരോഗ്യംമൂലം സംഘടനാപ്രവർത്തനത്തിൽ പൂർണമായി മുഴുകാൻ പറ്റുന്നില്ലെന്ന വാദവും നിലനിൽക്കുന്നുണ്ട്. പ്രതിപക്ഷനേതാവും പ്രസിഡന്റും തമ്മിലുള്ള അകൽച്ചയും സംഘടനയെ സാരമായിത്തന്നെ ബാധിക്കുന്നുണ്ട്. എന്നാൽ, താൻ പ്രസിഡന്റായ ശേഷം നടന്ന തിരഞ്ഞെടുപ്പ് ഫലങ്ങളും പാർട്ടി തലത്തിൽ നടത്തിയ പരിപാടികളും ചൂണ്ടിക്കാട്ടി അതിനെ സുധാകരൻ പ്രതിരോധിക്കുന്നുണ്ട്. സുധകരനുള്ള ജനസ്വീകാര്യതയും താഴേതട്ടിൽ മുതലുള്ള പിന്തുണയും മറ്റൊരു പ്രധാന ഘടകമായി എടുത്തു കാട്ടുന്നുമുണ്ട്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനുമുൻപ് പാർട്ടിക്ക് പുതിയ മുഖം കൊണ്ടുവരുകയെന്നതാണ് കെ.പി.സി.സി., ഡി.സി.സി. തലത്തിലുള്ള മാറ്റങ്ങൾക്കായി നിൽക്കുന്നവരുടെ പ്രധാനലക്ഷ്യം. സുധാകരനു പകരം ആര് എന്നതിന് എല്ലാവർക്കും സ്വീകാര്യമായ ഒരു നിർദേശം ഉയർന്നുവന്നിട്ടില്ല.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിന് ഈഴവവിഭാഗത്തിൽ നിന്ന് വോട്ടുചോർച്ചയുണ്ടായെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ സുധാകരനെ മാറ്റുന്നത് ഉചിതമാകില്ലെന്ന വാദവും ഒരുവിഭാഗം ഉയർത്തുന്നുണ്ട്. വി.എം. സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ. സുധാകരൻ തുടങ്ങി ഈഴവവിഭാഗത്തിൽ നിന്ന് അടുപ്പിച്ച് പ്രസിഡന്റുമാർ വന്നതിനാൽ ക്രമംമാറുന്നതിൽ തെറ്റില്ലെന്ന വാദം മറുഭാഗത്തുമുണ്ട്.
കെ.പി.സി.സി. ജനറൽ സെക്രട്ടറിമാരിലും കുറച്ചുപേരുടെ പ്രവർത്തനം മോശമാണെന്ന വിലയിരുത്തലുണ്ട്. ഡി.സി.സി. പ്രസിഡന്റുമാരിലും പ്രവർത്തനം പോരാത്തവരെ മാറ്റണമെന്ന നിർദേശവും ഹൈക്കമാൻഡിനു മുന്നിലുണ്ട്.
കൂടാതെ ഭാരവാഹികളെ മാറ്റണമെന്നത് കനഗേലുവിന്റെ റിപ്പോർട്ടിലും ഉണ്ട്. കെ.പി.സി.സി., ഡി.സി.സി. തലങ്ങളിൽ ഭാരവാഹികളിൽ കാര്യമായ അഴിച്ചുപണി വേണമെന്നാണ് കോൺഗ്രസിനായി തിരഞ്ഞെടുപ്പ് തന്ത്രങ്ങളൊരുക്കുന്ന സുനിൽ കൊനഗേലു ടീമിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നത്. കെ.പി.സി.സി. നേതൃത്വത്തിലേക്ക് അവർ പകരം പേരുകളും നിർദേശിച്ചിട്ടുണ്ട്. ഇതിനുപുറമേ എല്ലാ ജില്ലകളിലും താമസിച്ച് എ.ഐ.സി.സി. സെക്രട്ടറിമാർ തയ്യാറാക്കിയ പ്രവർത്തന റിപ്പോർട്ടും കേന്ദ്രനേതൃത്വത്തിന്റെ പക്കലുണ്ട്.
അതേസമയം, നേരത്തെ സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ പുനഃസംഘടന വൈകുന്നതില്‍ ഹൈക്കമാന്റ് അതൃപ്തി അറിയിച്ചിരുന്നു. സംസ്ഥാനത്തെ നേതാക്കള്‍ക്കിടയിലെ ഭിന്നത രൂക്ഷമായതാണ് പുനഃസംഘടന വൈകുന്നതിന്റെ കാരണമെന്നായിരുന്നു അന്ന് ഹൈക്കമാന്റിന്റെ വിലയിരുത്തല്‍. ആസമയത്ത് രാഷ്ട്രീയകാര്യ സമിതി യോഗം മാറ്റിയതിലും ദേശീയ നേതൃത്വം അതൃപ്തിയിലായിരുന്നു.
കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി സംസ്ഥാനത്തെത്തിയ സമയത്ത് സംസ്ഥാന നേതാക്കളെ കാണാതെ മടങ്ങിയിരുന്നു. രാഷ്ട്രീയ സമിതിയില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ദീപദാസ് മുന്‍ഷി കേരളത്തിലെത്തിയത്.
എന്നാല്‍ അന്ന് രാഷ്ട്രീയകാര്യ സമിതിയി യോഗം മാറ്റിവെച്ചതിനെ തുടര്‍ന്ന് ദീപാദാസ് മുന്‍ഷിയ്ക്ക് കടുത്ത അതൃപ്തിയുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് ദീപദാസ് മുന്‍ഷി കേരളത്തിലെ നേതാക്കളെ കാണാതെ ഡല്‍ഹിയിലേയ്ക്ക് മടങ്ങിയത്. സംസ്ഥാന നേതാക്കളുടെ സമീപനത്തില്‍ ദേശീയ നേതൃത്വം കടുത്ത അതൃപ്തിയിലായിരുന്നു. സംസ്ഥാനത്തെ പാര്‍ട്ടിയെ സംബന്ധിച്ച് അതിനിര്‍ണ്ണായകമായ യോഗത്തില്‍ പങ്കെടുക്കാന്‍ പോലും നേതാക്കള്‍ തയ്യാറാകത്തതിനെ ഗൗരവത്തോടെയാണ് ദേശീയ നേതൃത്വം കാണുന്നത്. ദശീയ നേതൃത്വത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെ യോഗം മാറ്റിയതും അതൃപ്തിയ്ക്ക് കാരണമായിട്ടുണ്ട്.