മണിപ്പൂരിലെ മുഖ്യമന്ത്രി ബിരേൻ സിങിന്റെ രാജിയിൽ കലാശിച്ചത് പുതിയ രാഷ്ട്രീയ തന്ത്രമാണ്. രാഷ്ട്രീയമായി പതനത്തിലേക്ക് ചേക്കേറിക്കൊണ്ടിരിക്കുന്ന ഒരു ദേശീയ പ്രസ്ഥാനത്തിന്റെ വെല്ലുവിളിയാണ്. കഴിഞ്ഞ 21 മാസമായി കലാപം കത്തിപ്പടരുന്ന സംസ്ഥാനത്ത് 250 ലേറെ പേർ കൊല്ലപ്പെട്ടെന്നാണ് അനൗദ്യോഗിക കണക്കുകളിൽ നിന്നും വ്യക്തമാക്കുന്നത്. ഒട്ടേറെ ക്രൈസ്തവ ദേവാലയങ്ങളും വീടുകളുമുൾപ്പെടെ അഗ്നിക്കിരയാക്കപ്പെട്ടു. രാജ്യമാകെ പ്രതിഷേധം കത്തിപ്പടരുമ്പോഴും ബിജെപി – സംഘപരിവാർ തണലിൽ തുടർന്ന ക്രൈസ്തവ പീഡകനായ മുഖ്യമന്ത്രിക്കാണ് ഒടുവിൽ ഗത്യന്തരമില്ലാതെ പടിയിറങ്ങേണ്ടി വന്നത്.

മെയ്തെയ്, കുക്കി വിഭാഗങ്ങൾ തമ്മിലുണ്ടായ വംശീയപരമായ സംഘർഷം വർഗീയമാകുന്ന കാഴ്ച്ചയാണ് രാജ്യം കണ്ടത്. അടിയന്തര നടപടികളെടുക്കുന്നതിനു കലാപം തടയേണ്ടതിന് പകരം മെയ്തെയ് വിഭാഗത്തിന്റെ വക്താവെന്നപോലെ പ്രവർത്തിച്ച മുഖ്യമന്ത്രി മണിപ്പുരിനും രാജ്യത്തിനും നാണക്കേടായി മാറിയിരുന്നു. വലിയ കെടുതികളും കൊലവിളികളും സാധാരണയായ സംസ്ഥാനത്ത് സമാധാനത്തിന് പല വഴികൾ തേടിയെങ്കിലും ഒന്നും ഫലപ്രദമായില്ല. ഇത്രയേറെ ഗൗരവമായ സ്ഥിതി വിശേഷം ഉടലെടുത്തിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു തവണ പോലും മണിപ്പൂർ സന്ദർശിക്കാൻ തയ്യാറാകാതിരുന്നതും വിമർശനവിധേയമായി.
വടക്ക് കിഴക്കൻ സംസ്ഥാനമായ മണിപ്പൂരിലെ ജനതയെ വിഭജിച്ച് എന്നും അധികാരം കയ്യാളാനുള്ള ബിജെപിയുടെ രാഷ്ട്രീയ താലപര്യങ്ങളുടെ പരിണിതഫലമാണ് കലാപമെന്നും ആരോപണങ്ങളുയർന്നിരുന്നു. അറുപതിനായിരത്തിലേറെപ്പേർ വീടുവിട്ട് ഓടിപ്പോയിട്ടും ദുരിതാശ്വാസ ക്യാംപുകളിൽനിന്നുപോലും സ്ത്രീകളും കുഞ്ഞുങ്ങളും തട്ടിയെടുക്കപ്പെടുകയും കൊലചെയ്യപ്പെടുകയുമുണ്ടായിട്ടും, കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളും മനുഷ്യാവകാശ സംഘടനകളും മാത്രമല്ല, സുപ്രീം കോടതിപോലും ചോദ്യങ്ങൾ ഉന്നയിച്ചിട്ടും മണിപ്പുരിൽ സമാധാനം സാധ്യമാക്കാൻ ആത്മാർഥമായ ശ്രമത്തിനു കേന്ദ്രത്തിൽ നിന്നും ഒരു നടപടിയുമുണ്ടായില്ലെന്നതാണ് യാഥാർത്ഥ്യം.
മണിപ്പുരിലെ സർക്കാരിനു ദേശീയ ജനാധിപത്യ സഖ്യത്തിലെ കക്ഷികളായ എൻപിപിയും ജെഡിയുവും പിന്തുണ പിൻവലിച്ചതോടെയാണ് കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞത്. തുടർന്ന് മാസങ്ങൾക്കിപ്പുറം കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ പിന്തുണയ്ക്കുമെന്ന് ബിജെപി എംഎൽഎമാർ തീർത്ത് പറഞ്ഞതോടെയാണ് ബിരേൻ സിംഗിനുള്ള പാർട്ടിയുടെ സംരക്ഷണവേലി പൊട്ടിക്കാൻ ബിജെപി കേന്ദ്രനേതൃത്വം തയ്യാറായത്.

ശേഷം മണിപ്പുരിൽ മുഖ്യമന്ത്രിസ്ഥാനത്തേക്കു ബിരേൻ സിങ്ങിനു പിൻഗാമിയായി മുൻമന്ത്രി വൈ.ഖേം ചന്ദിനെ ബിജെപി കേന്ദ്ര നേതൃത്വം പരിഗണിക്കുന്നു. രാഷ്ട്രപതിഭരണം വേണ്ടെന്നും അന്തിമ തീരുമാനം ഒരാഴ്ചയ്ക്കകം എടുത്താൽ മതിയെന്നുമാണു കേന്ദ്ര നേതൃത്വത്തിലുണ്ടായ ധാരണ. മുഴുവൻ എംഎൽഎമാർക്കു മാത്രമല്ല, പൊതുജനങ്ങൾക്കും വിവിധ വിഭാഗങ്ങൾക്കും സ്വീകാര്യനാകണം പുതിയ നേതാവെന്നതാണു ബിജെപിയുടെ പ്രധാന തലവേദന.മേഖലയിൽ നിർണായക സ്വാധീനമുള്ള അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണു ഖേംചന്ദ്. പാർട്ടി കേന്ദ്ര നേതൃത്വത്തിനും ഖേംചന്ദിനോടു മതിപ്പാണ്. കുക്കി സംഘടനകളുമായുള്ള നല്ല ബന്ധവും ആർഎസ്എസ് പിന്തുണയും അദ്ദേഹത്തിന് അനുകൂലഘടകങ്ങളാണ്. ബിരേൻ സിങ്ങിന്റെ നടപടികളോടു കടുത്ത വിയോജിപ്പുള്ള ഖേംചന്ദ്, മണിപ്പുരിലെ സ്ഥിതിഗതികൾ നേരത്തേതന്നെ കേന്ദ്രനേതൃത്വത്തെ ധരിപ്പിച്ചിരുന്നു. താഴ്വരയിലുള്ളവർക്കു കുന്നിൻ മുകളിലേക്കു പോകാൻ പറ്റാത്ത സാഹചര്യം 2000 വർഷത്തിനിടെ ആദ്യമാണെന്നു വരെ അദ്ദേഹം തുറന്നടിച്ചിരുന്നു.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപിയുടെ ചുമതല വഹിക്കുന്ന സംബിത് പാത്ര ഇന്നലെ മണിപ്പുർ എംഎൽഎമാരുമയി ചർച്ച നടത്തി. പാർട്ടിയെടുക്കുന്ന ഏതു തീരുമാനവും അംഗീകരിക്കുമെന്നും സമാധാനത്തിനാണു മുൻഗണനയെന്നും ഖേംചന്ദ് പ്രതികരിച്ചു. രാഷ്ട്രപതിഭരണം വേണമെന്ന നിലപാടിൽ കുക്കി സംഘടനകൾ ഉറച്ചുനിൽക്കുകയാണ്. കുക്കി മേഖലകളെ ഉൾപ്പെടുത്തി കേന്ദ്രഭരണപ്രദേശം വേണമെന്നും ആവശ്യപ്പെടുന്നു. മുഖ്യമന്ത്രി മെയ്തെയ് വിഭാഗത്തിൽനിന്നായാൽ മെയ്തെയ് താൽപര്യങ്ങൾ മാത്രമാകും സംരക്ഷിക്കപ്പെടുകയെന്ന് അവർ പറയുന്നു. എന്നാൽ രാഷ്ട്രപതിഭരണത്തെ എതിർക്കുമെന്ന് കോൺഗ്രസും വ്യക്തമാക്കി. രാഷ്ട്രപതിഭരണം ജനഹിതത്തിന് എതിരാണെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് മേഘചന്ദ്രയും പറഞ്ഞു വയ്ക്കുന്നുണ്ട്..