രണ്ടാമത് കേരള രാജ്യാന്തര ഊർജ മേളയ്ക്ക് തുടക്കമായി. മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. പുനരുപയോഗ ഊർജ സ്രോതസ്സുകളുടെ ഉപയോഗം വ്യാപകമാക്കി അതിലൂടെ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതിയിലൂടെ സ്വയം പര്യാപ്തയിലെത്തുക എന്നതാണ് സംസ്ഥാനത്തിൻ്റെ ലക്ഷ്യമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. കേരള സർക്കാർ ഊർജ വകുപ്പിന് കീഴിലുള്ള എനർജി മാനേജ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ തൈക്കാട് പോലീസ് മൈതാനിയിൽ സംഘടിപ്പിക്കുന്ന രാജ്യാന്തര ഊർജമേളയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
രാജ്യത്തിനാകെ മാതൃകയായി കേരളത്തിന്റെ വൈദ്യുതി ആവശ്യകതയുടെ 50 ശതമാനവും 2030ഓടെ പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളിൽ നിന്ന് കണ്ടെത്താനുള്ള തീവ്രശ്രമമാണ് നടന്നു വരുന്നത്. 2040-ഓടെ 100 ശതമാനം പുനരുപയോഗ ഊർജ്ജാധിഷ്ഠിത സംസ്ഥാനമായും, 2050-ഓടെ കാർബൺ ന്യൂട്രലായും മാറാനുള്ള പ്രവര്‍ത്തനങ്ങളാണ് വൈദ്യുതി വകുപ്പ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിനു പുറമേ, സംസ്ഥാനത്തെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജന വിഭാഗങ്ങള്‍ക്കും വനാന്തരങ്ങളിലെ ആദിവാസി സമൂഹങ്ങള്‍ക്കും വികസനത്തിന്റെ വെളിച്ചം എത്തിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.
സംസ്ഥാനത്തിന്റെ വൈദ്യുതി ആവശ്യകതയുടെ 30 ശതമാനം മാത്രമാണ് ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്നത്. സംസ്ഥാനം പുറത്ത് നിന്നും വാങ്ങുന്ന വൈദ്യുതിയില്‍ ഭൂരിഭാഗവും ഫോസില്‍ ഇന്ധനങ്ങള്‍ അധിഷ്ഠിതമായി ഉല്‍പ്പാദിപ്പിക്കപ്പെട്ടതാണ്.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് നാളിതുവരെ വൈദ്യുതി ഉല്‍പ്പാദന ശേഷിയില്‍ 1359.55 മെഗാവാട്ടിന്റെ വര്‍ധനവ് ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതില്‍ 148.55 മെഗാവാട്ട് ജല വൈദ്യുത പദ്ധതികളില്‍ നിന്നും, ബാക്കി സൗരോര്‍ജ്ജ പദ്ധതികളില്‍ നിന്നുമാണ്. 2027ഓടെ 3000 മെഗാവാട്ട് സൗരോര്‍ജ്ജം, കാറ്റില്‍ നിന്നുള്ള വൈദ്യുതി എന്നിവയില്‍ നിന്നും, 1500 മെഗാവാട്ട് ജല വൈദ്യുത പദ്ധതികളില്‍ നിന്നും പൂര്‍ത്തിയാക്കി, ഊര്‍ജ്ജ സുരക്ഷ, സുസ്ഥിരവികസനം, സ്വയം പര്യാപ്തത ഇവ മുന്നില്‍ കണ്ടുകൊണ്ടാണ് നമ്മുടെ ഊര്‍ജ്ജമേഖലയിലെ പ്രവര്‍ത്തനം മുന്നോട്ടു പോകുന്നത്. മാറ്റത്തിനായി പുതിയ നയങ്ങളും പുതിയ സാങ്കേതിക വിദ്യകളും ആവശ്യമാണ്. എനർജി മാനേജ്മെന്റ് സെന്റർ കേരളയുടെ ആഭിമുഖ്യത്തിൽ രാജ്യാന്തര ഊർജമേളയുടെ രണ്ടാം എഡിഷന് ഊർജ കാര്യക്ഷമതയുടെ പുതിയ മാതൃകകൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന ഊര്‍ജ സംരക്ഷണ അവാര്‍ഡുകളുടെ വിതരണവും അവാർഡ് ബുക്ക് ലെറ്റിൻ്റെ പ്രകാശനവും മന്ത്രി നിർവഹിച്ചു.
ഊർജ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ ഐ എ എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എനർജി മാനേജ്‌മന്റ് സെന്റർ ഡയറക്ടർ ഡോ.ആർ ഹരികുമാർ സ്വാഗതമാശംസിച്ചു. സംസ്ഥാന ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ ജി വിനോദ്, എനർജി മാനേജ്മെന്റ് സെന്റർ രജിസ്ട്രാർ സുഭാഷ് ബാബു ബി വി എന്നിവർ സംബന്ധിച്ചു.
കാർബൺ രഹിത കേരളം എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ മേള സംഘടിപ്പിക്കുന്നത്. ഊർജ കാര്യക്ഷമത ഉറപ്പുവരുത്തുക, കാർബൺ ബഹിർഗമനം കുറയ്ക്കുക, ഊർജ സംരക്ഷണ പ്രവർത്തനങ്ങളിൽ ആഗോള സഹകരണം ശക്തമാക്കുക എന്നിവയാണ് ഈ വർഷത്തെ ഊർജ മേളയുടെ പ്രധാന ലക്ഷ്യം . മേളയോടനുബന്ധിച്ച് കേരള സംസ്ഥാന ഊർജ സംരക്ഷണ അവാർഡുകളുടെ വിതരണം, സാങ്കേതിക സെഷനുകൾ, പാനൽ ചർച്ചകൾ, വിവിധ തരം പരിശീലന സെഷനുകൾ, കേരള സ്റ്റുഡൻറ്സ് എനർജി കോൺഗ്രസ്സ് മത്സരങ്ങൾ, പൊതു പ്രദർശനം, വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി മെഗാക്വിസ് തുടങ്ങിയവ നടക്കും.
വിവിധ സാംസ്‌കാരിക പരിപാടികളും മേളയുടെ ഭാഗമായി അരങ്ങേറും.മേള ഫെബ്രുവരി 9 ന് സമാപിക്കും.