‘സോള്‍വേഴ്‌സ് ഗ്യാങി’ന് പരീക്ഷാതലേന്ന് PDF ലഭിച്ചു; വിദ്യാര്‍ഥികള്‍ക്ക് വീട്ടിലെത്തിച്ച് കൊടുത്തു, തെരഞ്ഞെടുപ്പിന് സമാനമായ സുരക്ഷയുള്ള NEET പരീക്ഷയില്‍ എങ്ങിനെ ക്രമക്കേട് നടന്നു?

ന്യൂഡല്‍ഹി: പൊതു, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് സമാനമാണ് നീറ്റ് പരീക്ഷയ്ക്കുള്ള തയാറെടുപ്പുകള്‍. ചോദ്യപേപ്പറുകള്‍ തയാറാക്കല്‍, പ്രീ പ്രസ് ജോലികള്‍, അച്ചടി, വിതരണം തുടങ്ങിയ എല്ലാ ഘട്ടങ്ങളിലും പുലര്‍ത്തുന്ന അതിസൂക്ഷ്മതയും രഹസ്യസ്വഭാവും ആണ് ചോദ്യപേപ്പര്‍ ചോര്‍ച്ചയോടെ ഇപ്പോള്‍ സംശയനിഴലിലായിരിക്കുന്നത്. അച്ചടി കഴിഞ്ഞ് മുദ്രവച്ച പെട്ടികളില്‍ പരീക്ഷാ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നത് വരെയുള്ള ചുമതലയെല്ലാം ഒരൊറ്റ വ്യക്തിക്കായിരിക്കും. ഓരോ പരീക്ഷകേന്ദ്രങ്ങളുടെയും സമീപത്തെ സര്‍ക്കാര്‍ ട്രഷറിയിലോ ബാങ്ക് ലോക്കറിലോ ആകും ഈ പെട്ടികള്‍ സൂക്ഷിക്കുക. പരീക്ഷാ ദിവസം പൊലിസ് സുരക്ഷയില്‍ പെട്ടി കേന്ദ്രത്തിലെത്തിക്കും. മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനും ജില്ലകളില്‍ കലക്ടര്‍ക്കും എസ്.പിക്കും ആയിരിക്കും ഇവയുടെ എല്ലാം മേല്‍നോട്ട ചുമതല. ഈ ഘട്ടങ്ങളിലെവിടെയും സ്വകാര്യവ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ പങ്കില്ല. എന്നാല്‍, ഈ കീഴ് വഴക്കങ്ങള്‍ ലംഘിക്കപ്പെട്ടതായി അന്വേഷണത്തില്‍ വ്യക്തമായി. 

അതേസമയം, ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി പ്രതിപക്ഷം രംഗത്തുവന്നുകൊണ്ടിരിക്കെ 
നീറ്റ് യു.ജി, യു.ജി.സി നെറ്റ് ചോദ്യങ്ങള്‍ എങ്ങിനെ ചോര്‍ന്നുവെന്നതില്‍ ഇപ്പോഴും കേന്ദ്രത്തിന് വ്യക്തമായ മറുപടി നല്‍കാനായിട്ടില്ല. പരീക്ഷാ നടത്തിപ്പ് ചുമതലയുള്ള ദേശീയ ടെസറ്റിങ് ഏജന്‍സി(എന്‍.ടി.എ)യെ കുറ്റപ്പെടുത്തുകയാണ് കേന്ദ്രം. 

ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന് ആദ്യംസ്ഥിരീകരിച്ചത് ബിഹാര്‍ പൊലിസാണ്. അതീവ സുരക്ഷിതത്വത്തോടെ എത്തിക്കേണ്ട പേപ്പറുകള്‍ ഇറിക്ഷ ഉപയോഗിച്ച് അലംഭാവത്തോടെ കൈകാര്യം ചെയ്തതായി പൊലിസ് കണ്ടെത്തി. ജാര്‍ഖണ്ഡിലെ റാഞ്ചിക്കും ഹസാരിബാഗിനും ഇടയിലെ കൊറിയര്‍ കമ്പനിയുടെ ഭാഗത്തുനിന്ന് അശ്രദ്ധയുണ്ടായി. സ്‌ട്രോങ്‌റൂമുകളില്‍ എത്തിക്കേണ്ടിയിരുന്ന ചോദ്യപേപ്പറുകള്‍ അടങ്ങിയ ഒമ്പത് പെട്ടികള്‍ കൊറിയര്‍ കമ്പനി സ്വകാര്യ ട്രാന്‍സ്‌പോര്‍ട്ട് കമ്പനിക്ക് കൈമാറി. പരീക്ഷയ്ക്ക് രണ്ട് ദിവസം മുമ്പ് കമ്പനി വാഹനം ബാങ്കുകള്‍ക്കും ട്രഷറികള്‍ക്കും പകരം കൊറിയര്‍ കമ്പനിയിലാണ് പെട്ടികള്‍ ഇറക്കിയത്. ഇവിടെനിന്ന് റിക്ഷയില്‍ ബാങ്കിലേക്ക് അയച്ചെന്നും കണ്ടെത്തി. 
ബിഹാറിലെ സാമ്പത്തിക കുറ്റകൃത്യ യൂണിറ്റ് കണ്ടെടുത്ത ചോദ്യ പേപ്പറിന്റെ കത്തിക്കരിഞ്ഞ അവശിഷ്ടങ്ങളില്‍ നിന്ന് വീണ്ടെടുത്ത 68 ചോദ്യങ്ങള്‍ നീറ്റ് ചോദ്യപേപ്പറുമായി സാമ്യമുള്ളതായും കണ്ടെത്തി. പാതി കത്തിയ പേപ്പറിലെ സീരിയല്‍ കോഡില്‍നിന്നാണ് പരീക്ഷാ കേന്ദ്രത്തെക്കുറിച്ച് മനസ്സിലായത്. ഹസാരിബാഗിലെ പരീക്ഷാ കേന്ദ്രമായിരുന്ന സ്വകാര്യ സ്‌കൂളായ ഒയാസിസ് സ്‌കൂളിന്റെതായിരുന്നു കോഡ്. 

ബിഹാറിലെ കുപ്രസിദ്ധ ‘സോള്‍വേഴ്‌സ് ഗ്യാങ്ങിന്’ പരീക്ഷയുടെ ഒരുദിവസം മുമ്പ് തന്നെ ചോദ്യങ്ങള്‍ പി.ഡി.എഫ് രൂപത്തില്‍ സോഷ്യല്‍മീഡിയ മുഖേന ലഭിച്ചു. മെയ് നാലിനാണ് നീറ്റ് പരീക്ഷ നടന്നത്. എന്നാല്‍, സോള്‍വേഴ്‌സ് സംഘത്തിന് മെയ് നാലിന് തന്നെ ചോദ്യങ്ങള്‍ ലഭിച്ചതായി കണ്ടെത്തി. കുപ്രസിദ്ധ സംഘത്തിലെ മേധാവി ബല്‍ദേവ് കുമാറിനാണ് ആദ്യം ഇവ ലഭിച്ചത്. പരീക്ഷ കേന്ദ്രങ്ങളിലൊന്നായ ഝാര്‍ഖണ്ഡിലെ ഹസാരിബാഗ് സ്‌കൂളില്‍ നിന്നുള്ള വ്യക്തിയാണ് ഗ്യാങ് ലീഡര്‍ ബല്‍ദേവിന് ചോദ്യങ്ങള്‍ അയച്ചുകൊടുത്തത്. ഇതില്‍ പങ്കാളിയായ അധ്യാപകന്‍ അടക്കമുള്ളവര്‍ കസ്റ്റഡിയിലാണ്.
പട്‌നയിലെ രാമകൃഷ്ണ നഗര്‍ പൊലിസ് സ്റ്റേഷന് സമീപത്തെ പ്ലേ സ്‌കൂളിലെ പ്രിന്ററില്‍നിന്ന് വൈഫൈ ഉപയോഗിച്ചാണ് ബല്‍ദേവ് ഇതിന്റെ പകര്‍പ്പ് എടുത്തത്. ആര്‍ക്കും സോഷ്യല്‍മീഡിയ മുഖേന അയച്ചുകൊടുക്കാതിരിക്കാനും ബല്‍ദേവ് ശ്രമിച്ചു. പകര്‍പ്പുകള്‍ ടാക്‌സിയില്‍ ആണ് വിദ്യാര്‍ഥികള്‍ക്ക് എത്തിച്ച് കൊടുത്തത്.
പ്ലേ സ്‌കൂളിലും തൊട്ടടുത്ത ബോയ്‌സ് ഹോസ്റ്റലിലും പാതികത്തിയ ചോദ്യക്കടലാസ് കണ്ടെത്തിയതാണ് സോള്‍വേഴ്‌സ് ഗ്യാങിലേക്ക് അന്വേഷണം എത്തിയത്. ഗ്യാങ്ങിലെ ഏതാനും പേരെ പൊലിസ് അറസ്റ്റ്‌ചെയ്തു. എല്ലാവരും ബിഹാറിലെ നളന്ദ സ്വദേശികളാണെങ്കിലും ഇവരുടെ വൃത്തങ്ങളില്‍ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ളവര്‍ ഉണ്ട്. ഇവിടത്തെ കേന്ദ്രത്തില്‍ നീറ്റ് എഴുതിയ 15 സംശയകരമായ വിദ്യാര്‍ഥികളില്‍ നാലുപേരെ പൊലിസ് ചോദ്യംചെയ്തുവരികയാണ്. നാലുപേരും ചോദ്യപേപ്പര്‍ വായിച്ച ഉത്തരങ്ങള്‍ മനപാഠമാക്കിയിരുന്നു. 720ല്‍ 581, 483, 300, 185 എന്നിങ്ങനെയാണ് യഥാക്രമം ഇവര്‍ക്ക് ലഭിച്ച മാര്‍ക്ക്.
ബിഹാറിലെ ഗ്യാങ്ങിനൊപ്പം പ്രവര്‍ത്തിക്കുന്ന ജാര്‍ഖണ്ഡ് ആസ്ഥാനമായ സംഘത്തിന്റെ ഇടപെടലിനുള്ള തെളിവുകളും പൊലിസിന് ലഭിച്ചു. ഇവയെല്ലാം പരിഗണിച്ചാണ് ചോദ്യപേപ്പര്‍ വ്യാപകമായി ചോര്‍ന്നുവെന്ന നിലപാടില്‍ ബിഹാര്‍ പൊലിസ് ഉറച്ചുനിന്നത്.#neet

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

നാടിന് നോവായി ജെൻസൻ്റെ മരണം

കൽപ്പറ്റ: ചൂരൽമല ഉരുൾപൊട്ടലിൽ കുടുംബം നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരനും മരിച്ചു,...

വയനാട്: ദുരിതാശ്വാസത്തിൻ്റെ പേരിൽ അനധികൃത പിരിവ് നടത്തി കോൺഗ്രസ് പ്രവർത്തകൻ

കോഴിക്കോട്: വയനാട് ദുരിതാശ്വാസ ഫണ്ടിന്റെ  പേരിൽ അനധികൃത പിരിവ് നടത്തിയ കോൺഗ്രസ്‌...

ഹേമ കമ്മിറ്റി; സര്‍ക്കാരിന്‍റെ സമ്പൂര്‍ണ പരാജയം : വി. മുരളീധരന്‍

ഡല്‍ഹി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിനെതിരെയുള്ള ഹൈക്കോടതി പരാമര്‍ശം ആഭ്യന്തരവകുപ്പിന്‍റെ സമ്പൂര്‍ണ...

കേരള പൊലീസിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുരസ്കാരം

ഡൽഹി: സ്ത്രീകൾക്കും കുട്ടികൾക്കും എതിരായി ഓൺലൈനിലൂടെ നടക്കുന്ന കുറ്റകൃത്യങ്ങൾ തടയുന്നതിന് സജീവമായ...