പതിനായിരങ്ങള്‍ക്ക് അറിവിന്റെ ആദ്യക്ഷരം പകർന്ന കോട്ടക്കല്‍ ഗവ. രാജാസ് ഹയർ സെക്കൻഡറി സ്കൂളിന്റെ അധീനതയിലുള്ള ഒരേക്കറോളം ഭൂമി സ്വകാര്യ വ്യക്തിക്ക് നല്‍കാൻ കോടതി വിധി. രണ്ടു വർഷം മുമ്ബ് വന്ന വിധിക്കെതിരെ ഹൈകോടതിയെ സമീപിച്ചില്ലെന്ന് ആക്ഷേപം. സംസ്ഥാനത്തു തന്നെ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഗവൺമെൻ്റ് സ്ക്കൂളിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലമെന്ന ഖ്യാതിയും രാജാസിന് തന്നെയാണന്നിരിക്കെയാണ് ഈ ദുർവിധി.
വിധിയുടെ അടിസ്ഥാനത്തില്‍ ദിവസങ്ങള്‍ക്കു മുമ്പേ സർവേയർ സ്കൂളിലെത്തിയതോടെയാണ് സംഭവത്തിന്റെ ഗൗരവം പി.ടി.എ അടക്കമുള്ളവർ മനസ്സിലാക്കുന്നത്. 12.75 ഏക്കറിലധികം ഭൂമിയിലുള്ള സ്കൂളിന്റെ സുരക്ഷ പരിഗണിച്ച് 2006ല്‍ ജില്ല പഞ്ചായത്ത് ഫണ്ടുപയോഗിച്ച് ചുറ്റുമതില്‍ കെട്ടാൻ തീരുമാനിച്ചിരുന്നു. ദേശീയപാതയോട് ചേർന്ന പടിഞ്ഞാറ് വശത്ത് മതില്‍ നിർമിക്കുന്നതിനിടെയാണ് അവകാശവാദവുമായി സ്വകാര്യ വ്യക്തി എത്തുന്നത്. മതില്‍ കെട്ടിയാല്‍ തന്റെ ഭൂമി നഷ്ടപ്പെടുമെന്ന ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ റീസർവേ നടത്തുകയും ഭൂമി സ്കൂളിന്റേതാണെന്ന് അന്ന് ബോധ്യപ്പെടുത്തുകയും ചെയ്തെന്നാണ് രാജാസ് സ്കൂള്‍ അധികൃതരുടെ വിശദീകരണം. റീസർവേ പ്രകാരം അധ്യാപക ഭവനും മൈതാനത്തിനും ഇടയിലുള്ള ഞാറമരങ്ങള്‍ തിങ്ങിവളരുന്ന ഭാഗത്തെ 15 സെന്റോളം ഭൂമി മാത്രമാണ് പരാതിക്കാരന്റെ അധീനതയിലുള്ളതെന്നും കണ്ടെത്തിയിരുന്നു.

തുടർന്നാണ് പരാതിക്കാരൻ തിരൂർ സബ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. ഇതോടെ ഈ ഭാഗത്തെ മുഴുവൻ പ്രവൃത്തികളും നിർത്തിവെക്കേണ്ടിവന്നു. 2006ല്‍ നല്‍കിയ പരാതിയില്‍ 2023 ഫെബ്രുവരി 28നാണ് സ്വകാര്യ വ്യക്തിക്ക് അനുകൂലമായി വിധി വന്നത്. 2024ല്‍ സർവശിക്ഷ കേരളയുടെ (എസ്.എസ്.കെ) ഫണ്ടായ 4.8 ലക്ഷം രൂപ ഉപയോഗിച്ച് ചുറ്റുമതില്‍ കെട്ടാൻ സ്കൂള്‍ അധികൃതർ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി കേസ് വിവരങ്ങള്‍ അന്വേഷിക്കാൻ പി.ടി.എ കമ്മിറ്റി യോഗത്തിലെടുത്ത തീരുമാനപ്രകാരം രണ്ടംഗ സമിതി കോടതിയെ സമീപിച്ചതോടെയാണ് വിധി പുറപ്പെടുവിച്ച കാര്യം അറിയുന്നത്. എന്നാല്‍, പരാതിക്കാരന് അനുകൂലമായി വന്ന വിധിയുടെ പകർപ്പ് ഒന്നും രണ്ടും കക്ഷികളായ ജില്ല കലക്ടർക്കും പ്രിൻസിപ്പലിനും രേഖാമൂലം ലഭിച്ചിരുന്നില്ല. തുടർന്ന് വിധിയുടെ പകർപ്പ് അധികൃതർ ശേഖരിക്കുകയായിരുന്നു. ശേഷം പ്രിൻസിപ്പല്‍ ജില്ല കലക്ടർ, ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ എന്നിവരെ നേരില്‍ കണ്ട് വിവരമറിയിച്ചു.
ഒരു കാരണവശാലും സർക്കാർ ഭൂമി വിട്ടുകൊടുക്കാൻ കഴിയില്ലെന്നും വീണ്ടും റീസർവേ നടത്തണമെന്നുമുള്ള ജില്ല വിദ്യാഭ്യാസ ഉപഡയറക്ടറുടെ നിർദേശപ്രകാരം കഴിഞ്ഞ ജൂണില്‍ സർവേയർക്ക് അപേക്ഷ നല്‍കി. കോടതിയില്‍ ഭൂമി സംബന്ധിച്ച് ഇൻജങ്ഷൻ ഓർഡർ ഉള്ളതിനാല്‍ പ്രയാസമാണെന്ന നിലപാടാണ് മറുപടിയായി ലഭിച്ചത്. എന്നാല്‍, കോടതി വിധിപ്രകാരം ഭൂമി അളന്ന് തിട്ടപ്പെടുത്തുന്ന നടപടികള്‍ക്ക് സർവേയർ എത്തിയെന്നതാണ് സ്കൂള്‍ അധികൃതരെ പ്രതിസന്ധിയിലാക്കുന്നത്. വിധിയുടെ പകർപ്പ് ലഭിച്ച് ഒരു വർഷമായിട്ടും നഗരസഭ, വിദ്യാഭ്യാസ വകുപ്പ് എന്നിവരെ കൂടി കക്ഷിചേർത്ത് ഹൈകോടതിയില്‍ അപ്പീല്‍ നല്‍കിയില്ലെന്നതും തിരിച്ചടിയായി.
ഒരു കാരണവശാലും സർക്കാർ ഭൂമി വിട്ടുനൽകാൻ കഴിയുന്ന സാഹചര്യം ഉണ്ടാകരുതെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് ടി കബീർ പറഞ്ഞു. ഈ കോടതി വിധി അംഗീകരിക്കാൻ കഴിയില്ലന്നും വിധിപ്രകാരം ഒരേക്കർ ഭൂമി രാജാസ് സ്ക്കൂളിനും സർക്കാറിനും നഷ്ടമാകും. സ്ക്കൂൾ അധികൃതരോ പി ടി എ യോ നഗരസഭയോ ഇതിന് കൂട്ടുനിൽക്കില്ലന്നും, അറിയാതെ പോയതാണ് വിഷയത്തിന് കാരണമെന്നും ഏത് തരത്തിലുള്ള നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും നഗരസഭ ചെയർ പേഴ്സൺ Dr. ഹനീഷ പറഞ്ഞു.
3500 ൽ അധികം വിദ്യാർത്ഥികളാണ് പേരാണ് രാജാസിൽ പഠിക്കുന്നത്. അടുത്ത ദിവസം സർവ്വേ നടപടികളുമായി മുന്നോട്ടു പോവാൻ തീരുമാനിച്ചിരുന്നെങ്കിൽ കളക്റ്ററും തഹസിൽദാരും ഇടപെട്ടതിനാൽ താൽക്കാലികമായി നിർത്തി വെച്ചു എന്നതാണ് ആശ്വാസത്തിന് വകവെയ്ക്കുന്നത്. 27 വ്യാഴാഴ്ച്ച പി ടി എ മീറ്റിങ്ങിൽ തുടർനടപടി കൈകൊള്ളനും തീരുമാനിക്കുമെന്നു പറയുന്നു.
ഒരു നാടിൻ്റെ വികാരവും അഭിമാനവുമാണ് രാജാസ്. രാജ്യത്തിന് അകത്തും പുറത്തുമായി നിരവധി പ്രമുഖരാണ് വിദ്യ നേടിയിറങ്ങിയിരിക്കുന്നത്. ആ വിദ്യാലയത്തിനാണ് ഈ ദുർഗതി എന്നതാണ് ഏവരേയും ആശങ്കയിൽ ആഴ്ത്തുന്നത്.