വനത്തിൽ കുടുങ്ങിയ യുവാക്കൾക്ക് രക്ഷകരായി നിലമ്പൂർ അഗ്നിരക്ഷാ സേന. കരിമ്പുഴ വന്യജീവി സങ്കേതത്തോട് ചേർന്ന് കിടക്കുന്ന കാഞ്ഞിരപ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ കാനന പാതയിലൂടെ രാത്രി 12 മണിയോടെ ഗൂഗിൾ മാപ്പിന്റെ സഹായത്താൽ സഞ്ചരിച്ച വയനാട് കൽപ്പറ്റ ഉമ്മുൽഖുറ അറബിക്ക് കോളേജിലെ അദ്ധ്യാപകരായ ഫൗസി (കോഴിക്കോട്), ഷുഹൈബ് (പാലക്കാട്) മുസ്ഫർ (തൃശ്ശൂർ), ഷമീം (മലപ്പുറം), അസിം (തിരുവനന്തപുരം) എന്നീ യുവാക്കളാണ് സഹപ്രവർത്തകന്റെ കല്യാണ വീട് സന്ദർശിച്ച് മടങ്ങവേ വഴിതെറ്റി വനത്തിനുള്ളിൽ അകപ്പെട്ടത്. ഈ സമയം പെയ്ത ശക്തമായ മഴയിൽ സംഘം സഞ്ചരിച്ച കാർ ചെളിയിൽ പൂണ്ടുപോകുകയും കാറിനകത്ത് വെള്ളം കയറി ഓഫ് ആക്കുകയും ചെയ്തു. വന്യമൃഗങ്ങളും ഇഴജന്തുക്കളും ഉള്ള വനത്തിൽ നിസഹായാവസ്ഥയിൽ ആയ സംഘം നിലമ്പൂർ അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയും വാട്സാപ്പിലൂടെ തങ്ങളുടെ ലൊക്കേഷൻ കൈമാറുകയും ചെയ്തു.

നിലയത്തലവൻ കെ പി ബാബുരാജന്റെ നേതൃത്വത്തിൽ എത്തിയ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മാർ ആയ സി ജംഷാദ്, വി ഫിറോസ്, എ ശ്രീരാജ്, കെ മനേഷ്, വിനോദ് ജോസഫ്, ഹോംഗാർഡ് ജിമ്മി എന്നിവരാണ് അഞ്ചംഗ സംഘത്തിന്റെ വാഹനം ഫയർ ഫോഴ്സ് വാഹനത്തിൽ കെട്ടിവലിച്ച് വാഹനത്തെയും സംഘത്തെയും സുരക്ഷിതമായ സ്ഥലത്ത് എത്തിച്ചത്.