സുഷമാ സ്വരാജ്, ഷീലാ ദീക്ഷിത്, അതിഷി, ഒടുവിലിതാ രേഖാ ഗുപ്ത. ഇന്ത്യൻ തലസ്ഥാനത്തെ നയിക്കാൻ നാലാമത് ഒരു സ്ത്രീയെ കളത്തിലിറക്കിയിരിക്കുകയാണ് ബിജെപി. ‘രേഖാ ഗുപ്ത’. 27 വർഷങ്ങൾക്ക് ശേഷം ഡൽഹി പിടിച്ചെടുത്ത ബിജെപി അതിന്റെ തലപ്പത്ത് ഒരു വനിതയെ നിയോഗിച്ചിരിക്കുന്നു. കാൽനൂറ്റാണ്ട് ബിജെപിയെ മോഹിപ്പിച്ച ഡൽഹിയിൽ എന്തായാലും ഒരു പരീക്ഷണത്തിന് കേന്ദ്ര നേതൃത്വം തയ്യാറാകില്ലെന്നുറപ്പാണ്. ആം ആദ്മി പാർട്ടിയുടെ ബന്ദാന കുമാരിയെ 29,595 വോട്ടുകൾക്ക് അട്ടിമറിച്ചു കൊണ്ടായിരുന്നു രേഖാഗുപ്ത തന്റെ വിജയം ഷാലിമാർ ബാഗിൽ അടയാളപ്പെടുത്തിയത്.
ഡൽഹിയിലെ പുതിയ സർക്കാർ രൂപീകരണത്തിന് ബിജെപി ചടുല ചുവടുകളോടെ നീങ്ങുമ്പോൾ ആദ്യമേ ഉയർന്നു വന്നൊരു പേരാണ് രേഖ ഗുപ്ത. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ശരിക്കും പരിഗണിക്കാവുന്ന ഒരു ശക്തയായ മത്സരാർഥിയായി രേഖാ ഗുപ്ത ആദ്യമേ ലിസ്റ്റിൽ ഇടംപിടിച്ചിരുന്നു. പ്രത്യേകിച്ച് വനിതാ സ്ഥാനാർഥി കൂടിയായതിനാൽ രേഖാ ഗുപ്ത മുഖ്യമന്ത്രി സാധ്യതാ പട്ടികയിൽ ഒന്നുകൂടി മുന്നേറി. പാർട്ടിക്കുള്ളിലെ വിവിധ വിഭാഗങ്ങളുടെ പിന്തുണ രേഖയെ ഡൽഹി മുഖ്യമന്ത്രി സ്ഥാനത്തേക്ക് തുണച്ചു. എന്തിനേറെ ഡൽഹിയുടെ രാഷ്ട്രീയ പ്രഹേളികയിൽ ബിജെപിക്ക് ഒരു ഗെയിം-ചേഞ്ചറായി രേഖയുടെ നേതൃപാടവം കണക്കാക്കപ്പെടുന്നു. ചുരുക്കി പറഞ്ഞാൽ ബിജെപിയുടെ വനിതാ മുഖം.

രേഖ ഗുപ്ത ഡൽഹിയിലെ ഭാരതീയ ജനതാ പാർട്ടിയുടെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവാണ്. 1992 ൽ ഡൽഹി സർവകലാശാലയിലെ ദൗലത്ത് റാം കോളേജിൽ എബിവിപി വഴി തന്റെ രാഷ്ട്രീയ യാത്ര ആരംഭിച്ചു. വളരെ ചുരുങ്ങിയകാലം കൊണ്ട് തന്നെ രേഖ വിദ്യാർഥി രാഷ്ട്രീയത്തിൽ തന്നെ രേഖപ്പെടുത്തുകയായിരുന്നു. വിദ്യാർഥികളുടെ വിഷയം ഏറ്റെടുത്തുകൊണ്ട് അതിന്റെ പ്രശ്നപരിഹാരങ്ങൾക്കായി നിരന്തരം പോരാടുകയും, വിദ്യാർഥികളെ നയിക്കുന്ന നല്ലൊരു നേതാവായി മാറാനും രേഖയ്ക്ക് സാധിച്ചു. 1996–1997 കാലയളവിൽ രേഖാ ഗുപ്ത ഡൽഹി യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയന്റെ പ്രസിഡന്റായി ചുമതലയേറ്റു.
ഡൽഹി യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയന്റെ മുൻ ജനറൽ സെക്രട്ടറിയുമായിരുന്നു രേഖാ ഗുപ്ത. അങ്ങനെ ഡൽഹി സർവകലാശാലയിൽ അറിയപ്പെടുന്ന വ്യക്തിയായി, രാഷ്ട്രീയനേതാവായി. കാലക്രമേണ, പ്രാദേശിക രാഷ്ട്രീയത്തിലെ മികവുറ്റ പ്രവർത്തനത്തിന് രേഖ ഗുപ്ത കൈയ്യടി നേടി. 2007-ൽ ഉത്തരി പിതംപുരയിൽ നിന്ന് ഡൽഹി കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടു. 2012-ൽ നോർത്ത് പിതംപുരയിൽ നിന്ന് വീണ്ടും കൗൺസിലറായി രേഖയെ തിരഞ്ഞെടുത്തു. പാർട്ടിയുടെ ദേശീയ എക്സിക്യൂട്ടീവ് അംഗവുമായും, പാർട്ടിയുടെ ഡൽഹി യൂണിറ്റിന്റെ ജനറൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചതും ഉൾപ്പെടെ നിരവധി റോളുകൾ രേഖ ഗുപ്ത കൈകാര്യം ചെയ്തിട്ടുണ്ട് .
ഡൽഹിയുടെ വനിതാ മുഖ്യമന്ത്രിയായ ശേഷമുള്ള ആദ്യപ്രതികരണം ഡൽഹിയിലെ ഓരോ പൗരന്റെയും ക്ഷേമത്തിനായി പ്രവർത്തിക്കുമെന്നായിരുന്നു. സമഗ്ര വികസനത്തിനായി സത്യസന്ധമായി പ്രവർത്തിക്കും. ഡൽഹിയെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ താൻ പ്രതിജ്ഞാബദ്ധയാണെന്നും തന്നിൽ വിശ്വാസമർപ്പിച്ച നേതൃത്വത്തിന് നന്ദിയെന്നും രേഖ ഗുപ്ത പറഞ്ഞു.
ഇന്നലെ ചേർന്ന ബിജെപി നിയമസഭാ കക്ഷിയോഗമാണ് രേഖ ഗുപ്തയെ ഡൽഹി മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. പർവേശ് വർമയാണ് രേഖയുടെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദേശിച്ചത്. ആദ്യമായി നിയമസഭയിലേക്കെത്തുന്ന രേഖയെ മുഖ്യമന്ത്രി പദത്തിലേക്ക് തന്നെ ബിജെപി പരിഗണിച്ചു. ഷാലിമാർ ബാഗ് മണ്ഡലത്തിൽ നിന്ന് 29,595 വോട്ടിൻറെ ഉജ്ജ്വല വിജയമാണ് രേഖ നേടിയത്. ആം ആദ്മി പാർട്ടിയുടെ ബന്ദന കുമാരിയെയാണ് പരാജയപ്പെടുത്തിയത്. അരവിന്ദ് കെജ്‌രിവാളിനെ മുട്ടുകുത്തിച്ച പർവേശ് ശർമയെ ഉപമുഖ്യമന്ത്രിയായും നിയമസഭാ കക്ഷിയോഗം തിരഞ്ഞെടുത്തിരുന്നു. രേവിജേന്ദ്ര ഗുപ്തയെ സ്പീക്കറായും തിരഞ്ഞെടുത്തിരുന്നു.
അധികാരത്തിലേറിയ ഉടൻ തന്നെ വാഗ്ദാനങ്ങൾ പാലിക്കുമെന്ന് ഉറപ്പുമായി നിയുക്ത ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത. മാർച്ച് 8 മുതൽ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് 2500 രൂപ എത്തുമെന്ന് രേഖ പ്രഖ്യാപിച്ചു. ബിജെപിയുടെ സുപ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു ഇത്. ‘പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുകയെന്നത് രാജ്യതലസ്ഥാനത്തെ 48 ബിജെപി എം എൽ എമാരുടേയും ഉത്തരവാദിത്തമാണ്. സ്ത്രീകൾക്ക് നൽകുമെന്ന് പറഞ്ഞ സാമ്പത്തിക സഹായം ഉൾപ്പെടെയുള്ള എല്ലാ വാഗ്ദാനങ്ങളും ഞങ്ങൾ നടപ്പാക്കും. വനിതാ ദിനമായ മാർച്ച് എട്ടിന് തന്നെ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് പണമെത്തുമെന്നും രേഖാ ഗുപ്ത പറഞ്ഞു.