സി പി ഐ പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങൾ നടക്കാനിരിക്കെ ബ്രാഞ്ച് സെക്രെട്ടറിമാർക്ക് തുറന്ന കത്തുമായി സി പി ഐ സംസ്ഥാന പ്രസിഡണ്ട് ബിനോയ് വിശ്വം. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ യുവത്വം ഉയർന്നുവരേണ്ടത് പഴയകാല സമരാനുഭവങ്ങൾ ഓർമിച്ചുകൊണ്ടാവണം. പാർട്ടി വിദ്യാഭ്യാസം എല്ലാ സഖാക്കൾക്കും നിർബന്ധമായും നല്കിയിരിക്കണമെന്നും അല്ലെങ്കിൽ അത് സി പി ഐ യെ തന്നെ പ്രതികൂലമായി ബാധിക്കുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. ഇതൊന്നും നിസ്സാര കാര്യങ്ങളല്ല. നിസ്സാരം എന്ന് തോന്നുന്ന ഇവ സാരമുള്ളവയാണെന്ന് മനസിലാക്കാനുള്ള ഉത്തരവാദിത്വം ഓരോ സഖാക്കൾക്കുമുണ്ട്. പാർട്ടിയുടെ ദ്വൈവാരികയായ നവയുഗത്തിൽ സഖാക്കളെ മുന്നോട്ട് എന്ന തലകെട്ടിൽ എഴുതിയ ലേഖനത്തിലാണ് ഈ വിമർശനം.

പല ബ്രാഞ്ച് റിപ്പോർട്ടുകളും വെറും ബാലിശവും ശുഷ്കവുമായിരുന്നു. മേൽ ഘടകങ്ങൾ ചൂണ്ടിക്കാണിക്കുന്ന ഏതാനും കാര്യങ്ങൾ ഒഴിച്ചാൽ പ്രാഥമിക ഘടകങ്ങളുടേതായി ഒന്നും തന്നെ റിപ്പോർട്ടുകളിൽ കാണാനില്ല. ജനങ്ങളുടെ ദൈനംദിന ജീവിതത്തിൽ ഇടപെടുമ്പോളും അതിൽ നിന്നും പാഠങ്ങൾ ഉൾകൊള്ളുമ്പോളും മാത്രമേ പാർട്ടി കൂടുതൽ ജനകീയമാകൂ. കേവലം ഒരു വിവരണം എന്നതല്ല കമ്മിറ്റി റിപ്പോർട്ടുകളിൽ നിന്നും പാർട്ടി പ്രതീക്ഷിക്കുന്നത്. പാർട്ടിയെ പ്രതികൂലമായി ബാധിക്കുന്ന പാർട്ടി വിദ്യാഭ്യാസത്തിന്റെ കുറവ് നികത്തേണ്ടത് സംസ്ഥാന കമ്മിറ്റി ഉൾപ്പടെയുള്ള മേൽ ഘടകങ്ങളുടെ ചുമതലയാണെന്നും അത് കൃത്യമായി നിർവഹിച്ചു പോരുന്നില്ല എന്നതും സ്വയം വിമർശനപരമായി ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. പാർട്ടി ആശയങ്ങളും ചരിത്രവും ആവശ്യത്തിന് പഠിപ്പിക്കാത്തതിന്റെയും ഉൾക്കൊള്ളാത്തതിന്റെയും പരിണിത ഫലമാണ് ശുഷ്കമായ പാർട്ടി യോഗങ്ങളും റിപ്പോർട്ടുകളും.
ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയവാദികളെയും കോർപ്പറേറ്റ് കൊള്ളക്കാരെയും ഒരേപോലെ പൊതുമധ്യത്തിൽ വിമർശിക്കേണ്ടതുണ്ട്. അതിനാലാണ് അവർ ഇടതുപക്ഷത്തെയാകെ വെറുക്കുന്നത്. ഇടതുപക്ഷത്തെ പിന്നോട്ടടിക്കാൻ ശ്രമിക്കുന്ന എല്ലാ ശക്തികളെയും എതിരിട്ടു മുന്നോട് പോകണമെന്നും അതിനായി സി പി ഐ ഒന്നായി പ്രവർത്തിക്കണമെന്നും ബിനോയ് വിശ്വം പറഞ്ഞു.