ഇന്റർവ്യൂ

ആ നെല്ലിമരം പുല്ലാണ് എന്ന പുസ്തകമെഴുതിയ രജനി പാലപ്പറമ്പിൽ ആയി നടത്തിയ അഭിമുഖം.

ദൃശ്യ പി ജെ

എഴുപതു എൺപതു കാലത്തെ ദളിത്‌ ആൺ ജീവിതങ്ങളെ ക്കുറിച്ച് പലരും പറഞ്ഞിട്ടുണ്ട് . പക്ഷെ ആ കാലത്തെ ഒരു ദളിത്‌ സ്ത്രീയുടെ ജീവിതമാണ് രജനി എഴുതിയത്. എങ്ങനെ ആയിരുന്നു അന്നത്തെ രജനിയുടെ പെൺ ജീവിതം?

എന്റെ പെൺ ജീവിതം എന്റെ മാത്രമാണെന്നൊന്നും ഞാൻ കരുതുന്നില്ല. എന്നെപ്പോലുള്ള ധാരാളം സ്ത്രീകളുടെയും കൂടി ജീവിതമായിരുന്നു അത്. എന്നെ സംബന്ധിച്ചു നല്ല അനുഭവം ആയിരുന്നില്ല എന്റെ ജീവിതം. ലൈഫിൽ അച്ഛൻ, അമ്മ, തൊഴിൽ ഇല്ലാത്ത അവസ്ഥ ഇവയെല്ലാം എന്റെ വിദ്യാഭ്യാസകാലത്ത് വളരെയധികം ബാധിച്ച ഒരു കാലഘട്ടം ആയിരുന്നു. പിന്നെ സ്കൂളിലുള്ള എന്റെ ജീവിതവും അത്ര മെച്ചം ഒന്നും ആയിരുന്നില്ല. ആരാലും പരിഗണിക്കപ്പെടാത്ത, മറ്റുള്ളവരാൽ പരിഗണിക്കാത്ത ഒരു വിഭാഗം കുട്ടികൾ സ്കൂളിൽ ഉണ്ടായിരുന്നു. അത്തരത്തിൽ ടീച്ചേർസ് ഒന്നും പരിഗണിക്കാത്ത കുട്ടികളിൽ ഒരാളായിരുന്നു ഞാനും. അങ്ങനെ ഒരു സാധാരണ സ്ത്രീ ജീവിച്ചു പോകുന്ന സാഹചര്യത്തെ കുറിച്ച് എനിക്ക് എഴുതണം എന്നു തോന്നി, അങ്ങനെയാണ് എഴുത്തിലേക്ക് വന്നത്. എന്റെ ജീവിതം പോലെ ഒരു എഴുത്തുമായി മറ്റുള്ളവർ വന്നതായി ഞാൻ കണ്ടിട്ടില്ല, അതുകൊണ്ട് അത് മറ്റുള്ളവരെ കാണിക്കാൻ ആയി ഞാൻ ആഗ്രഹിച്ചതിന്റെ ഭാഗമായിട്ടാണ് ഞാൻ ഈ പുസ്‌തകം എഴുതിയത്.

എൺപതുകൾ ഒരു പക്ഷെ ദളിതർ മെയിൻ സ്ട്രീമിലേക്ക് കടന്നു വന്ന കാലഘട്ടം ആയിരുന്നു. അക്കാലത്താണ് രജനി സ്കൂളിൽ പോകാൻ തുടങ്ങിയത്. എന്തായിരുന്നു അനുഭവങ്ങൾ?

ആ സമയത്ത് വിദ്യാഭ്യാസം, ജോലി എന്ന തരത്തിലുള്ള ബോധം ഇല്ല. സാധാരണ കുട്ടികൾ അല്ലേ. എന്റെ ഒരു സഹോദരൻ ഉണ്ട്, പുള്ളിക്കാരൻ നന്നായി പുസ്തകങ്ങൾ എഴുതുകയും പൊതു സമൂഹത്തെ കുറിച്ച് കുറച്ചു കാഴ്ചപ്പാടുകൾ ഉള്ള വ്യക്തിയും ആയിരുന്നു. അപ്പൊ ആ ഘട്ടത്തിൽ എനിക്ക് പൊതുവായിട്ടുള്ള ഇടങ്ങളിൽ പോകാനും കാണാനും ഒക്കെ സാധിച്ചിരുന്നു. നാടകങ്ങൾ, സിനിമകൾ, ഉത്സവങ്ങൾ അങ്ങനെ പലതും. ബ്രദർ എഴുതും പിന്നെ പുസ്തകങ്ങൾ കൊണ്ട് വരും, അപ്പോ അതൊക്കെ വായിക്കാൻ സാധിച്ചിരുന്നു. പിന്നെ സ്കൂളിൽ സാധാരണ എല്ലാവർക്കും ഉണ്ടാകുന്ന അനുഭവങ്ങൾ തന്നെ ഉണ്ടായിട്ടുണ്ട്. വിവേചനങ്ങൾ ഉണ്ടായിട്ടുണ്ട് അധ്യാപകരുടെ അടുത്ത് നിന്ന് നല്ല വസ്ത്രങ്ങൾ ഇല്ലാത്തതിന്റെ പേരിൽ അപമാനിതയാകേണ്ടി വന്നിട്ടുണ്ട്. പുസ്തകങ്ങളോ, അതുപോലെ തന്നെ പഠിക്കാനോ ഉള്ള സാഹചര്യങ്ങൾ എനിക്ക് ഉണ്ടായിരുന്നില്ല.

ഈ സ്ത്രീ ജീവിതങ്ങൾ പലപ്പോഴും ദളിത്‌ കഷ്ടപ്പാടുകളെക്കുറിച്ചു പറഞ്ഞാണ് പലപ്പോഴും രേഖപ്പെടുത്താറ്. പക്ഷെ നിങ്ങൾക്ക് നിങ്ങളുടേതായ ആഘോഷങ്ങൾ ഈ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്. അതിനെ കുറിച്ച് പറയാമോ?

ഈ സംഭവങ്ങൾ ഒക്കെ ഉണ്ടെങ്കിൽ പോലും ഞാൻ എന്റെ ജീവിതം ആസ്വദിച്ചത് എന്റെ ഈ കാലഘട്ടത്തിൽ ആണ്. ഞാൻ തിരിഞ്ഞു നോക്കുമ്പോ എന്റെ ആ കാലഘട്ടത്തെ ഞാൻ ആലോചിക്കാറുണ്ട്. ഓണത്തിന് വട്ടക്കളി പോലുള്ള ആഘോഷങ്ങൾ, അതുപോലെ തന്നെ ഞങ്ങൾ എല്ലാ സിനിമക്കും പോകുമായിരുന്നു, ഒരു സിനിമ പോലും വിടില്ലായിരുന്നു. തൊട്ടടുത്തുതന്നെ ആണു തിയേറ്റർ. അതുപോലെ തന്നെ ഞങ്ങൾ കുടുംബക്കാർ ഒന്നിച്ചു കൂടുമായിരുന്നു. അങ്ങനെ പട്ടിണിയും ദാരിദ്ര്യവും ഒക്കെ ഉണ്ടായിരുന്നു എങ്കിലും ഞങ്ങൾ എല്ലാ ആഘോഷങ്ങളും ആഘോഷിക്കുമായിരുന്നു. കോളേജിലും മെയിൻ സ്ട്രീമിൽ അല്ലായിരുന്നെങ്കിലും ഞങ്ങൾ ഞങ്ങളുടെ രീതിയിൽ ജീവിതം ആഘോഷിച്ചിരുന്നു.

തൊണ്ണൂറുകളിലെ ഉന്നത വിദ്യാഭ്യാസ കാലത്ത് കോളേജിലും ഹോസ്റ്റലിലും വെച്ചു മറ്റു ഭൂമികകളിലെ ദളിത്‌ സ്ത്രീ ജീവിതങ്ങളെ പരിചയപ്പെട്ടത് പുസ്തകത്തിൽ പറയുന്നുണ്ട്. വിശദീകരിക്കാമോ?

എന്നെ സംബന്ധിച്ചു എനിക്ക് കുട്ടനാടൻ പ്രദേശങ്ങളിലെ ജീവിതങ്ങൾ മാത്രം പരിചയമുണ്ടായിരുന്നുള്ളു. എപ്പോഴും ദളിത്‌ ജീവിതങ്ങൾ പാടത്തിന്റെ കരയിലോ കുന്നിന്റെ മുകളിലോ ഒക്കെ ആയിരിക്കും. ഒന്നുകിൽ വെള്ളം കേറുന്ന സ്ഥലം. അല്ലെങ്കിൽ വെള്ളത്താൽ നാശം സംഭവിക്കുന്ന സ്ഥലം, അല്ലെങ്കിൽ സാമൂഹികമായ ഒറ്റമുറി വീടുകൾ അങ്ങനെയൊക്കെ ആണു ഞാൻ കണ്ടിരിക്കുന്നത്. പിന്നീടാണ് ഞാൻ പീരുമേട്ടിൽ നിന്നുള്ള കുട്ടികളുമായി സൗഹൃദത്തിലാകുന്നത്. അവിടെ ലയങ്ങളിൽ താമസിക്കുന്ന കുട്ടികളുമായി ഒരു പരിചയം ഉണ്ടാവുകയും അവരുടെ ജീവിതം കാണാനുമായിട്ട് സാധിച്ചു. ലയങ്ങളിലെ കുടുസു മുറികളിൽ താമസിക്കുന്ന ദളിതർ ഉണ്ട്. അതുപോലെ ഒരു ലയത്തിൽ തന്നെ ആണു അച്ഛനും അമ്മയും, വിവാഹിതരും വിവാഹം കഴിക്കാത്തവരും ഒക്കെ തിങ്ങി കൂടി താമസിക്കുന്നത്. അപ്പൊ എവിടെയായാലും ദളിതുകൾ അരികുവൽക്കരിക്കപ്പെടുന്ന ജനങ്ങൾ ആണെന്ന് എനിക്ക് അന്നേ ബോധ്യപ്പെട്ടിരുന്നു. അവിടുത്തെ ജീവിതവും നമ്മുടെ ലൈഫ് വച്ചു താരതമ്യപെടുത്തുമ്പോൾ ദളിതർ എല്ലായിടത്തും പല തരത്തിൽ അരികുവത്കരിക്കപ്പെട്ടവർ ആണ് എന്നുള്ള കാഴ്ചപ്പാട് ഉണ്ടാക്കി തന്നിട്ടുണ്ട്.

ഒരു ദളിത്‌ സ്ത്രീയുടെ സോഷ്യൽ ആയ ഇടപെടലുകൾ വ്യക്തമായി ഒരു എസ് സി പ്രൊമോട്ടറായുള്ള ജീവിതത്തിലൂടെ പുസ്തകത്തിൽ എഴുതുന്നുണ്ട്. അതിനെ കുറിച്ച് പറയാമോ?

ഞാൻ എസ് സി പ്രൊമോട്ടർ ആയി വർക്ക്‌ ചെയ്തിരുന്നപ്പോ ആണു കൂടുതലായും എന്തൊക്കെ പ്രോഗ്രാമുകൾ ആണു എസ് സി ക്കാർക്ക് വേണ്ടി ഉണ്ടാക്കിയിരിക്കുന്നത് എന്നും, അത് എങ്ങിനെയാണ് ജനങ്ങളിലേക്ക് എത്തുന്നത് എന്നും അത് എങ്ങനെയാണ് അവർക്ക് പ്രയോജനം ചെയ്യുന്നത് എന്നും കൂടുതലായിട്ടും അറിയാനായിട്ട് സാധിച്ചത്. ഗവണ്മെന്റ് ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ ശ്രമിക്കുന്നുണ്ട് പക്ഷെ ഒരു മൂന്ന് സെന്റ് ജീവിതത്തിൽ നിന്നു ഉയർന്നു ഭൗതിക സാഹചര്യം മെച്ചപ്പെടുത്തി കൊണ്ട് മാത്രമേ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുള്ളു. അവനു വിദ്യാഭ്യാസം കിട്ടിയാലേ മുന്നോട്ടു പോകുവാൻ സാധിക്കുകയുള്ളൂ. അവർക്ക് നല്ല ഒരു ജോലി കിട്ടിയാലേ അവന്റ ജീവിത നിലവാരം മാറ്റാൻ സാധിക്കുള്ളു. അതല്ലാതെ മൂന്നു സെന്റിന് അകത്തോ അല്ലെങ്കി അവർക്ക് കയ്യാല കെട്ടി കൊടുത്തിട്ടോ, അല്ലെങ്കി മൂന്ന് സെന്റ് കോളനിക്കകത്തു പഠന മുറി ഒരുക്കി കൊടുത്തിട്ടോ, ഒന്നും ഒരു പട്ടിക ജാതി കുട്ടിക്ക് യാതൊരു പ്രയോജനവുമില്ല എന്നു എനിക്ക് തോന്നിട്ടുണ്ട്. ആവൻ കോളനിക്കകത്ത് ഒരു റൂമിൽ ഇരുന്നു പഠിക്കേണ്ട വ്യക്തി അല്ല, ഒരു ദളിത് ആയിട്ടുള്ള വിദ്യാർത്ഥി, ആവാൻ ഒക്സ്ഫോഡിലും കേബ്രിഡ്ജിലും അങ്ങനെ യൂണിവേഴ്സിറ്റികളിൽ പോയി പഠിക്കണം. അതിന് സാഹചര്യമൊരുക്കുന്ന അവസരങ്ങൾ അവനു വേണം, ഒരുക്കി കൊടുക്കണം. മികച്ച കോച്ചിംഗ് സെന്ററുകളിൽ പോയി പഠിക്കാൻ ഉള്ള സാഹചര്യം ഉണ്ടാവണം, ഫണ്ട്‌ കൂടുതലായിട്ടും അങ്ങനെയുള്ള കാര്യങ്ങൾക്ക് വേണ്ടി ചെലവാക്കണം. അതായത് മൂന്നു സെൻറ്റിനകത്തു ഭൗതിക സാഹചര്യം മെച്ചപ്പെടുത്തിട്ട് അവരുടെ ജീവിത നിലവാരം എങ്ങനെ മെച്ചപ്പെടും, എന്നാണ് ഞാൻ ചോദിക്കുന്നത്.
ഗവണ്മെന്റ് ഇപ്പോ ഫോണും കൊണ്ട് ഓടുന്നുണ്ട്, ടീവിയും കൊണ്ട് ഓടുന്നുണ്ട്, അത് മാത്രമല്ല അവന്റെ ആവശ്യം അവനു നല്ല കോച്ചിംഗ് സെന്ററിൽ കൊണ്ട് പോയി പഠിക്കാൻ ഉള്ള സാഹചര്യം ഉണ്ടാക്കുക എന്നതാണ്, അവർ പുറത്ത് പോയി പഠിച്ചു പൈസ സമ്പാദിച്ചു കഴിഞ്ഞാൽ പിന്നെ എപ്പോഴും ഗവണ്മെന്റിനെ ആശ്രയിക്കേണ്ട കാര്യം ഇല്ല.

പിന്നെ കൂടുതൽ ദളിതരായിട്ടുള്ള ആളുകളെ കാണാനും പരിചപ്പെടാനും ജീവിത സാഹചര്യങ്ങൾ മനസിലാക്കാനും സാധിച്ചിട്ടുണ്ട്. ഭൂമി ഉണ്ടെങ്കിലേ അവർക്ക് എന്തെങ്കിലും ചെയ്യാൻ സാധിക്കൂ. ഗവണ്മെന്റ് ഇപ്പൊ കൊടുക്കുന്ന മൂന്നു സെന്റ് ഒരു ഏക്കർ എങ്കിലും കൊടുത്തെങ്കിലെ അവർക്ക് എന്തെങ്കിലും പ്രയോജനം ഉള്ളു. ഇപ്പൊ ഭൂമി ഇല്ലാത്തവർക്ക് മൂന്നു സെന്റ് കൊടുക്കുന്നുണ്ട്, പക്ഷെ കുറച്ചു കഴിയുമ്പോ അവർക്ക് മക്കൾ ഉണ്ടാവും, മക്കളുടെ മക്കൾ ഉണ്ടാവും അപ്പൊ ഈ മൂന്നു സെന്റ് ചുരുങ്ങി ചുരുങ്ങി വരും. ജനസംഖ്യ കൂടുന്നതിനനുസരിച്ചു ഭൂമിയുടെ അളവിന് മാറ്റം സംഭവിക്കും. ഇപ്പൊ ലൈഫ് പദ്ധതി വന്നതോടു കൂടി ഇങ്ങനെ ഒരു മൂന്നു സെന്റ് എന്നുള്ള സംഭവം പോലും ഇല്ലാതായി. ഇപ്പൊ സ്ഥലമില്ല എന്നു ഗവണ്മെന്റ് പറയുമ്പോ, എന്തോരം സ്ഥലം ആണു പാട്ടകൃഷിക്കായി ഹരിസണും മറ്റും കൈയിൽ വച്ചിരിക്കുന്നതും പാട്ടക്കാലാവധി കഴിഞ്ഞു വച്ചിരിക്കുന്ന ഭൂമി സ്വകാര്യ വ്യക്തികൾക്ക് കൊടുക്കുന്നതും, അതൊക്ക എടുത്ത് ഗവണ്മെന്റ് ന് ജനങ്ങൾക്ക് കൊടുക്കാലോ! സ്വകാര്യ വ്യക്തികൾക്ക് വേണ്ടി ഈ ഭൂമി ഒക്കെ കൊടുത്തിരിക്കാണ്. ഇഷ്ടംപോലെ ഭൂമി തിരിച്ചു പിടിച്ചു സാധാരണ ജനങ്ങൾക്ക് കൊടുക്കാൻ ഉണ്ട്. അതിന് എന്തുകൊണ്ട് ഗവണ്മെന്റ് മടിക്കുന്നു? അതായത് പട്ടിക ജാതിക്കാർക്ക് ഭൂമി കൊടുക്കാൻ ഗവണ്മെന്റിന് അത്രക്ക് ചൂടെ ഉള്ളൂ. മുതലാളി മാരെ പിടിക്കാൻ ആയിട്ട് ഗവണ്മെന്റിന് ധൈര്യക്കുറവ് ഉണ്ട്.

ഈ പുസ്തകം കേരളത്തിന്റെ പുരോഗമന ജാഡ മുഖത്തേറ്റ ഒരു അടി ആണ്. എങ്ങനെ ആണ് പുസ്തകമെഴുത്തിലേക്ക് എത്തിയത്?

ഞാൻ “ഒന്നിപ്പ്” എന്നൊരു ഓൺലൈൻ മാഗസിനിൽ ഒരു ലേഖനം എഴുതിയിരുന്നു. അത് വ്യാപകമായി വായിക്കപ്പെടുകയും തുടർന്ന്, സിനിമ പ്രവർത്തകൻ ആയ രൂപേഷ് കുമാർ എന്നോട് ജീവിതാനുഭവങ്ങൾ ഒരു പുസ്തകമായി എഴുതാമോ എന്നു ചോദിക്കുകയും ചെയ്തു. ഞാൻ അത് എഴുതി കഴിഞ്ഞപ്പോ സമാന അനുഭങ്ങളിലൂടെ എനിക്ക് പോകേണ്ടി വന്നിട്ടുണ്ട് എന്ന് പലരും പറഞ്ഞു. എല്ലാവരും അവരുടെ അനുഭവമാണ് എന്നു പറയുമ്പോ അത് എന്നെ വളരെയധികം സന്തോഷിപ്പിച്ചു, കാരണം ഞാൻ ഉൾപ്പെടുന്ന സമൂഹത്തിന്റെ ജീവിതം ആണല്ലോ ഇത് എന്ന സന്തോഷം.

പുസ്തകത്തിനു ശേഷമുള്ള രജനിയുടെ ജീവിതം എങ്ങനെയാണ്?

പുസ്തകത്തിനു ശേഷം ഒത്തിരി ആളുകൾ എന്നെ പ്രശംസിച്ചു. നല്ല അനുഭവങ്ങൾ ഉണ്ട്. മറ്റൊരു ജീവിതം കൂടി എല്ലാവർക്കും കാണാൻ സാധിച്ചു എന്നൊക്കെ ഉള്ള അഭിപ്രായങ്ങളും പ്രശസ്തിയും കിട്ടിയിട്ടുണ്ട്. പക്ഷെ ഞാൻ ഒരു ബയോഡാറ്റ ആയിട്ടാണ് എന്റെ പുസ്തകം മുന്നോട്ട് വച്ചത്. ഞാൻ വിധവയും രണ്ടു കുട്ടികളുടെ അമ്മയും ആയ ഒരു സ്ത്രീ ആണു. ഒരു ഏഴു വർഷത്തോളം എന്റെ ഹസ്ബൻഡ് വയ്യാതെ തളർന്നു കിടക്കായിരുന്നു. ഞാൻ അപ്പൊ ഒരു ജോലിക്ക് വേണ്ടി കുറെയധികം ശ്രമിച്ചിരുന്നു. പക്ഷെ എനിക്ക് പ്രോപ്പർ ആയിട്ട് ഒരു തൊഴിൽ എനിക്ക് കിട്ടീട്ടില്ല. ഞാൻ ചെറിയ ചെറിയ ജോലികൾ ഒക്കെ ചെയ്തു എന്റെ ജീവിതം വളരെ കഷ്ടപ്പെട്ട് മുന്നോട്ട് കൊണ്ടുപോകുകയായിരുന്നു. ഗവണ്മെന്റ് തലത്തിലും ഒക്കെ ഞാൻ അപേക്ഷ കൊടുത്തിട്ടും എനിക്ക് ഒരു ജോലി തരാൻ തയ്യാറായില്ല. നിയമത്തിനനുസരിച് നീങ്ങുന്നതാണ്. എംപ്ലോയ്മെന്റിൽ ഒക്കെ ആണെങ്കിൽ സീനിയോരിറ്റി ലിസ്റ്റിൽ ഒന്നും പെട്ടിട്ടില്ല എന്നു പറഞ്ഞു. അങ്ങനെ ഏറ്റവും അവസാനമാണ് ഞാൻ ഈ തീരുമാനം എടുത്തത്. എന്റെ ജീവിതം ഒന്ന് കാണിക്കണം എന്നു കരുതിയാണ് ഞാൻ ഈ പുസ്തകം എഴുതിയത്. എന്ന് വെച്ചു ഞങ്ങളുടെ കഷ്ടപ്പാട് മാത്രം കാണിക്കൽ അല്ല. ഞങ്ങൾ ആഘോഷിച്ചു തകർത്ത ജീവിതം കൂടി ജനങ്ങൾ വായിക്കട്ടെ. ദളിത് എന്നാൽ അയ്യോ പാവം ജീവിതമല്ല. അങ്ങനെയുള്ള ജീവിതം ജീവിക്കണമെങ്കിൽ ഉഗ്രൻ പവർ വേണം. ഈ പുസ്തകത്തിലൂടെ ഞാൻ ഉദ്ദേശിച്ചത് ഇത് വായിച്ചിട്ടെങ്കിലും എനിക്ക് അന്തസ്സായ തൊഴിൽ ലഭിക്കണം എന്നാണ്. ഡിഗ്രി കഴിഞ്ഞ ബി എഡ് ഉള്ള പി ജി പഠനം തുടങ്ങിയ സ്ത്രീ ആണ് ഞാൻ. യോഗ്യതകൾ എല്ലാമുണ്ട്. പക്ഷെ ആളുകൾ അത് തിരിച്ചു അറിഞ്ഞിട്ടില്ല. സമൂഹത്തിൽ ജോലി ഇല്ലാത്ത ഒരു സ്ത്രീ രണ്ടു മക്കളെയും കൊണ്ട് എങ്ങനെ ജീവിക്കും എന്നത് ഈ പുസ്തകത്തിനു ശേഷവും ആളുകളിലേക്ക് എത്തിയില്ല എന്നു തോന്നുന്നു. ഒരു ജോലിയുടെ കാര്യം പറഞ്ഞുകൊണ്ടോ, അല്ലെങ്കി ജോലി തരാമെന്നോ പറഞ്ഞു കൊണ്ടോ ആരും വന്നിട്ടില്ല.

Read More:- കുറ്റിച്ചിറയിലെ അറബി കല്യാണം

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

കെ സുധാകരന്റെ അക്കൗണ്ട് ഹാക്ക് ചെയ്തു

തിരുവനന്തപുരം: കെ സുധാകരന്‍ എംപിയുടെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്തു. @SudhakaranINC...

അരവിന്ദ് കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു

ഡൽഹി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു....

മണിപ്പൂർ കലാപത്തെ കുറിച്ച് ചോദ്യം; പ്രകോപിതനായി അമിത് ഷാ

ഡൽഹി : മണിപ്പൂർ കലാപത്തെത്തുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിൽ പ്രകോപിതനായി കേന്ദ്ര ആഭ്യന്തരമന്ത്രി...

സർക്കാരിനെ പ്രതിരോധത്തിലാക്കി പ്രതിപക്ഷം

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്‍റെ ചെലവ് കണക്കുകളുമായി ബന്ധപ്പെട്ട വിവാദത്തിൽ സർക്കാരിനെ...