പ്രശസ്ത വൃക്കരോഗ വിദഗ്ദൻ ഡോക്ടർ ജോർജ് പി അബ്രഹാമിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അദ്ദേഹത്തിന്റെ ഫാം ഹൗസിൽ നിന്നും ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. എറണാകുളം നെടുമ്പാശേരിയിലെ ഇതേ ഫാം ഹൗസിൽ നിന്ന് തന്നെയാണ് മൃതദേഹവും കണ്ടെത്തിയത്. തനിക്ക് പ്രായമായെന്നും അതിനെ തുടർന്ന് നിരവധി ആരോഗ്യപ്രശ്നങ്ങൾ നിരന്തരം അലട്ടുന്നുവെന്നും കുറിപ്പിൽ പറയുന്നു. പഴയത് പോലെ ശസ്ത്രക്രിയ നടത്താൻ കഴിയുന്നില്ല, ഇതിൽ തനിക്ക് നല്ല നിരാശയുണ്ടെന്നും ജോര്‍ജ് പി അബ്രഹാമിന്റെ ആത്മഹത്യ കുറിപ്പിൽ വിശദീകരിക്കുന്നു. അടുത്തിടെ ഡോക്ടർ ജോർജ്ജിന്റെ നട്ടെല്ലിന് ശസ്ത്രക്രിയ നടത്തിയിരുന്നു. ലേക്‌ഷോർ ആശുപത്രിയിലെ സീനിയർ സർജനാണ് അദ്ദേഹം. 25 വർഷത്തിനിടെ രണ്ടായിരത്തി അഞ്ഞൂറിലധികം വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടത്തിയിട്ടുണ്ട്.
ഇന്നലെ വൈകുന്നേരമാണ് സഹോദരനൊപ്പം ഫാം ഹൗസിൽ എത്തിയത്. തുടർന്ന് സഹോദരനെ പറഞ്ഞയച്ചു. പിന്നീട് രാത്രി വൈകി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംസ്ഥാനത്ത് ഏറ്റവും അധികം വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയിട്ടുള്ള ഡോക്ടര്‍ ആണ് ജോര്‍ജ് പി എബ്രഹാം. ജീവിച്ചിരിക്കുന്ന ദാതാവിന് ലാപ്രോസ്‌കോപ്പിക് വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയ ലോകത്തെ മൂന്നാമത്തെ സര്‍ജനെന്ന വിശേഷണവും ഇദ്ദേഹത്തിനുണ്ട്