മുതിർന്ന കോൺഗ്രസ് നേതാവും കെ പി സി സി രാഷ്ട്രീയകാര്യ സമിതി അംഗവുമായ ശൂരനാട് രാജശേഖരൻ (75) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. ഏറെ നാളായി രോഗബാധിതായി ചികിത്സയിലായിരുന്നു. വീക്ഷണം മാനേജിംഗ് എഡിറ്ററായും പ്രവർത്തിച്ചുപോരുകയായിരുന്നു അദ്ദേഹം. മരണസമയത്ത് ഭാര്യയും മക്കളും ഒപ്പമുണ്ടായിരുന്നു. സംസ്കാരം വൈകിട്ട് അഞ്ച് മണിക്ക് ചാത്തനൂരിലെ വീട്ടുവളപ്പിൽ നടക്കും.

കേരള വിദ്യാര്‍ത്ഥി യൂണിയന്‍ പ്രവര്‍ത്തകനായി തുടങ്ങിയ ശൂരനാട് രാജശേഖരന്‍ കെ എസ് യു സംസ്ഥാന ഭാരവാഹി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹി, കൊല്ലം ഡിസിസി പ്രസിഡന്റ്, കെപിസിസി ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചു തന്റെ മികവ് തെളിയിച്ചിരുന്നു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്, സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, കൊല്ലം പ്രസ് ക്ലബ്ബ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരളത്തിലെ മികച്ച സഹകാരികളില്‍ ഒരാളാണ് അദ്ദേഹം. രാജ്യസഭയിലേക്കും പാര്‍ലമെന്റിലേക്കും നിയമസഭയിലേക്കും ഓരോ തവണ മത്സരിച്ചിട്ടുണ്ട്.