ഒരു വർഷം മുമ്പേ നിയമസഭാ തിരഞ്ഞെടുപ്പ് ചർച്ചകൾക്ക് ചൂടുപിടിച്ചിരിക്കുകയാണ് കേരളത്തിൽ. ഈ വർഷം രണ്ടാം പകുതിയിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും അടുത്ത വർഷം ആദ്യ പകുതിയിൽ നിയമസഭാ തിരഞ്ഞെടുപ്പും സംസ്ഥാനത്ത് നടക്കും. എന്നാൽ ആര് ഭരണം പിടിക്കും എന്നതിന് അപ്പുറം, മുഖ്യമന്ത്രി ആരാകും എന്ന ചർച്ചകളാണ് അന്തരീക്ഷത്തിൽ. തുടർച്ചയായ ഭരണം ഇടതുപക്ഷ സർക്കാരിന്റെ ജനപ്രീതി ഇടിച്ചുവെന്നും ഇനിയും എൽഡിഎഫ് അധികാരത്തിൽ വരില്ലെന്നുമാണ് യുഡിഎഫ് ക്യാമ്പിന്റെ പ്രതീക്ഷ. അടുത്ത തിരഞ്ഞെടുപ്പിൽ ഭരണം തങ്ങൾക്ക് തന്നെ എന്ന് വിശ്വസിക്കുന്ന യുഡിഎഫ് നേതാക്കളുമുണ്ട്. ഈ വിശ്വാസമാണ് മുഖ്യമന്ത്രി ചർച്ചകളിലേക്ക് വരെ എത്തിക്കുന്നത്.
മുഖ്യമന്ത്രി സ്ഥാനത്തെ സംബന്ധിച്ച ചർച്ചകൾക്ക് കോൺഗ്രസിൽ ആദ്യമേ തുടക്കമിട്ടിരുന്നു. ചർച്ച പിന്നീട് വലിയ രാഷട്രീയ നാടകങ്ങൾക്കും പോർവിളികൾക്കും സാക്ഷിയാകുന്ന കാഴ്ചയാണ് കണ്ടത്. കസേരക്കായി എല്ലാ മുതിർന്ന നേതാക്കളും അവരാൽകഴിയുന്ന വിധം തന്ത്രങ്ങൾ പണിതു. എൻഎസ്എസുമായുണ്ടായിരുന്ന അകൽച്ച കുറച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടുത്തിടെ നടത്തുന്ന ചർച്ചകളും ഇടപെടലുകളും അദ്ദേഹം മുഖ്യമന്ത്രി പദം നോട്ടമിടുന്നു എന്ന പ്രചാരണത്തിന് ഇടയാക്കിയിട്ടുണ്ട്. അതേസമയം, പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആയിരിക്കും യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി എന്നും പറയപ്പെടുന്നു. കെസി വേണുഗോപാലിനെ പിന്തുണച്ച് സംസാരിക്കുന്നവരുമുണ്ട്.
ആര് മുഖ്യമന്ത്രിയാകും എന്നതിന് അപ്പുറത്ത് യുഡിഎഫ് ജയിക്കുക എന്നതാണ് പ്രഥമ ലക്ഷ്യമെന്നാണ് വിഡി സതീശൻ വ്യക്തമാക്കുന്നത്. യുഡിഎഫ് കെട്ടുറപ്പോടെ പ്രവർത്തിച്ച് വിജയം നേടുകയാണ് വേണ്ടതെന്ന് പറഞ്ഞ മറ്റു നേതാക്കളുമുണ്ട്. അതിനിടെയാണ് കഴിഞ്ഞ ദിവസം മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിച്ചത്.
യൂത്ത് ലീഗ് മലപ്പുറത്ത് സംഘടിപ്പിച്ച പരിപാടിയിൽ ഉയർന്ന ചോദ്യത്തോട് സരസമായിട്ടായിരുന്നു സാദിഖലി തങ്ങളുടെ പ്രതികരണം. കോൺഗ്രസ് സമ്മതിച്ചാൽ മുഖ്യമന്ത്രിയാകുന്ന മുസ്ലിം ലീഗ് നേതാവ് ഇവിടെ തന്നെയുണ്ട് എന്നായിരുന്നു പികെ കുഞ്ഞാലിക്കുട്ടിയെ അടുത്തിരുത്തി സാദിഖലി തങ്ങളുടെ പ്രതികരണം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടി തന്നെയാകും ലീഗിന്റെ ക്യാപ്റ്റൻ എന്നും തങ്ങൾ പറഞ്ഞു.
ഇന്ന് ഇതേ വിഷയത്തിൽ വീണ്ടും മാധ്യമപ്രവർത്തകർ ചോദ്യമുന്നയിച്ചപ്പോൾ സാദിഖലി തങ്ങൾ വാക്കുകൾ ആവർത്തിച്ചു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും കുഞ്ഞാലിക്കുട്ടി തന്നെയാകും ലീഗിനെ നയിക്കുക എന്നും അത് പ്രഖ്യാപിത നിലപാട് ആണെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി. ലീഗിന്റെ മാത്രമല്ല, യുഡിഎഫിന്റെ ക്യാപ്റ്റനും കുഞ്ഞാലിക്കുട്ടി ആകുമെന്ന് തൊട്ടടുത്ത് നിന്ന പിഎംഎ സലാം ഇടയ്ക്ക് കയറി പറഞ്ഞു. കേരളത്തിൽ ഇതിന് മുമ്പ് മുസ്ലിം ലീഗിൽ നിന്ന് മുഖ്യമന്ത്രിയായത് സിഎച്ച് മുഹമ്മദ് കോയ മാത്രമാണ്. കേരളത്തിലെ ഏക മുസ്ലിം മുഖ്യമന്ത്രിയും അദ്ദേഹം തന്നെ. 1979 ഒക്ടോബറിലാണ് സിഎച്ച് മുഖ്യമന്ത്രി പദം ഏറ്റെടുത്തത്. രാഷ്ട്രീയ കാരണങ്ങളാൽ വൈകാതെ അദ്ദേഹത്തിന് പദവി ഒഴിയേണ്ടി വന്നു. 50 ദിവസം തികയുന്ന വേളയിൽ ആ വർഷം ഡിസംബർ ഒന്നിന് സിഎച്ച് മുഖ്യമന്ത്രി പദം രാജിവയ്ക്കുകയായിരുന്നു.