പാലാക്കാട് രാജി സന്നദ്ധത അറിയിച്ച നേതാക്കൾ കോൺഗ്രസിലേക്കെന്ന് അഭ്യൂഹം ശക്തമാകുന്നു. രാജി സനദ്ധത അറിയിച്ച നേതാക്കൾ കോൺഗ്രസ് പ്രവേശനം സംബന്ധിച്ച് സന്ദീപ് വാര്യർ മുഖേന ചർച്ച നടന്നെന്നാണ് സൂചന. വിമത നീക്കം ശക്തമായാൽ ഭരണം നഷ്ടമാകാനുള്ള സാധ്യതയുമുണ്ട്.
പാലക്കാട്ടെ ബിജെപിയിൽ പൊട്ടിത്തെറി. യുവമോർച്ച ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനെ ബിജെപി ജില്ലാ പ്രസിഡന്റ് ആക്കാനുള്ള തീരുമാനത്തിനെതിരെ മുതിർന്ന നേതാക്കൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.
പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കൂടുതൽ വോട്ട് നേടിയവരെ മാറ്റിനിർത്തി ഏകപക്ഷീയമായി അധ്യക്ഷനെ തിരഞ്ഞെടുത്തു എന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആക്ഷേപം. ഈ നീക്കത്തിൽ പ്രതിഷേധിച്ച് ദേശീയ കൗൺസിൽ അംഗം ഉൾപ്പെടെ ആറോളം പേർ രാജി സന്നദ്ധത അറിയിച്ചു എന്നാണ് സൂചന. മുനിസിപ്പാലിറ്റി കൗൺസിലർമാരായ ഇവർ രാജി വെച്ചേക്കുമെന്നാണ് സൂചന.
തിരുത്തിയില്ലെങ്കിൽ ദേശീയ കൗൺസിൽ അംഗം ഉൾപ്പെടെ ആറോളം കൗൺസിലർമാർ രാജി വക്കുമെന്ന് അറിയിച്ചിരുന്നു. നഗരസഭ ചെയർപേഴ്‌സൺ പ്രമീള ശശിധരൻ, വൈസ് ചെയർമാൻ ഇ കൃഷ്‌ണദാസ്, ആരോഗ്യ സ്‌റ്റാൻറിങ് കമ്മിറ്റി ചെയർമാൻ സ്മിതേഷ്, വിദ്യാഭ്യാസ സ്‌റ്റാൻറിങ് കമ്മിറ്റി ചെയർമാൻ സാബു, മുതിർന്ന അംഗം എൻ ശിവരാജൻ, കെ ലക്ഷ്‌മണൻ എന്നിവരാണ് രാജിസന്നദ്ധത അറിയിച്ചത്. പ്രശാന്ത് ശിവനെ പ്രസിഡൻറാക്കിയ നിലപാടിൽ പ്രതിഷേധമുള്ള നേതാക്കളുടെ നേതൃത്വത്തിൽ യോഗവും ചേർന്നു. 100 ഓളം പേരാണ് യോഗത്തിൽ പങ്കെടുത്തത്. പ്രതിഷേധത്തിനിടയിലും പ്രശാന്ത് ശിവൻ പാലക്കാട് ഈസ്റ്റ് ജില്ല പ്രസിഡൻറായി നോമിനേഷൻ സമർപ്പിച്ചു. പാലക്കാട് ജില്ലയെ രണ്ടായി വിഭജിച്ച് ഈസ്റ്റും വെസ്റ്റും ജില്ലയാക്കിയിരുന്നു.
എന്നാൽ ഇതിനിടെ രാജിക്കൊരുങ്ങുന്ന മുതിർന്ന നേതാക്കളായ കൗൺസിലർമാർ കോൺഗ്രസിൽ ചേർന്നേക്കുമെന്നും സൂചനകളുണ്ട്. കോൺഗ്രസ് പ്രവേശനം സംബന്ധിച്ച് സന്ദീപ് വാര്യർ മുഖേന ചർച്ച നടന്നെന്നാണ് സൂചന. നിലവിൽ യാക്കരയിൽ ബിജെപി കൗൺസിലർമാരുടെ യോഗം നടക്കുകയാണ്. യോഗത്തിന് ശേഷം കൗൺസിലർമാർ രാജി പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. അങ്ങനെ രാജിവെച്ചെങ്കിൽ ബിജെപിക്ക് നഗരസഭാ ഭരണം വരെ നഷ്ടപ്പെടാൻ സാധ്യതയുണ്ട്.