സിപിഎം തൃശൂര്‍ ജില്ലാ സമ്മേളനത്തില്‍ ആഭ്യന്തര വകുപ്പിനെതിരെ അതിരൂക്ഷ വിമര്‍ശനം ഉയര്‍ത്തി പ്രതിനിധികള്‍. പൊലീസിനെ പേപ്പട്ടിയെപ്പോലെ അഴിച്ചു വിട്ടിരിക്കുകയാണെന്ന് ചര്‍ച്ചയില്‍ വിമര്‍ശനം ഉന്നയിച്ച പ്രതിനിധികള്‍, പൊലീസില്‍ ആര്‍എസ്എസ് പിടിമുറുക്കിയെന്നും കുറ്റപ്പെടുത്തി. പാര്‍ട്ടിക്കോ സര്‍ക്കാരിനോ പൊലീസിന് മേല്‍ നിയന്ത്രണം ഇല്ലെന്നും വിമര്‍ശനം ഉയര്‍ന്നു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അമിതാധികാര പ്രയോഗം മൂലം ജന പ്രതിനിധികള്‍ക്ക് പോലും ഒരു വിഷയവുമായി ചെല്ലാനാകുന്നില്ല. നവ കേരള സദസ്സില്‍ പരാതി കൊടുത്താല്‍ നേരിട്ട് പരിഹാരം എന്നു പറഞ്ഞ് നാട്ടുകാരെ വിളിച്ചു കൊണ്ടുവന്ന വാര്‍ഡ് മെമ്പർക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഇപ്പോള്‍ റോഡിലിറങ്ങി നടക്കാന്‍ വയ്യാത്ത സ്ഥിതിയായെന്നും വിമര്‍ശനം ഉയര്‍ന്നു. നാളെ സംസ്ഥാന, ജില്ലാ സെക്രട്ടറിമാര്‍ ചർച്ചയുടെ മറുപടി നല്‍കും. തുടര്‍ന്ന് പുതിയ സെക്രട്ടറിയെ തീരുമാനിക്കും. നാളെ ഉച്ചതിരിഞ്ഞ് നടക്കുന്ന പൊതു സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.